Monday, 23 January 2017

നിദ്ര


ഇനിയും ഉറങ്ങാൻ ഇരുൾതന്നോരെൻ
ഇരവേ ചൊല്ലാം നന്ദി  ...
മിഴികൾ പൂട്ടി നിഗൂഢതയേറും
പുതിയൊരു ലോകം കാണാൻ
പതിവായെന്നുടെ അരികിൽ വന്നു
തലോടുകയെന്നെ പതിയെ ...
നമുക്കുനാളെ ഉദയം നീട്ടും
പുതിയദിനത്തിന് നൽകാൻ
ഒരുക്കിവെക്കാം സ്വപ്നംനെയ്യും
പ്രതീക്ഷതൻ കുപ്പായം
കണ്ടുമടുത്ത മുഖങ്ങൾ  മാറ്റാം
കണ്ണീർച്ചാലും മായ്‌ക്കാം
സുന്ദരമേതോ സ്വപ്നത്തിന്റെ
സുഖലാളനയിലുറങ്ങാം ..
ഓർമ്മകളിൽ പണ്ടെങ്ങോ നിർത്തിയ
ഗാനം വീണ്ടും പാടാം
കരിഞ്ഞുണങ്ങിയ കിനാക്കളെല്ലാം
കുളിരാൽ നട്ടു നനയ്ക്കാം ...
വെറുതേ കത്തിയെരിഞ്ഞൊരു പകലിൻ
വെണ്ണീറിട്ടു വളർത്താം ..
മിഴികളിൽ എല്ലാം  ഇന്ദ്രധനുസ്സിൻ
നിറങ്ങൾ വാരി വിതയ്ക്കാം  .
പിടിച്ചുകെട്ടാം സ്മരണകൾ പൂട്ടിയ
സമയ രഥത്തെ വീണ്ടും ...
ഇനിയീ ഇരവിൽ നിദ്രയിലിപ്പോൾ
ഹൃദയം കൊണ്ടു ചലിക്കാം ...
വെയിലിൽ ഓടിത്തളർന്ന പാദം 
ഉറങ്ങിടട്ടേ മൂകം ..... 
  
 

Sunday, 22 January 2017

വീരസഖാവ്

       

ഇന്നലെ വാനിൽ പാറിയ ചെങ്കൊടി
കണ്ണിനു കുളിരു പകർന്നെങ്കിൽ
ഇന്നീ മണ്ണിൽ വീണൊരു രക്ത-
തുള്ളികൾ  കണ്ണു നിറക്കില്ലേ ..
ഉശിരും  ഉണർവും വിശ്വാസങ്ങളും
ഉറച്ച വാക്കും വിപ്ലവവും
സിരകളിലേറ്റിയ സ്നേഹിതനിവിടെ
പിടഞ്ഞു വീണു മരിക്കുമ്പോൾ ..
യൗവനമാളും വീരസഖാവിൻ
നെഞ്ചിൽ വാൾമുന താഴ്ത്തീടാൻ    
ഇരുട്ടുമൂടിയ ഇടവഴി തേടിയ
ധീരന്മാരെ ഓർത്തോളൂ ...
കൊന്നുകളഞ്ഞാൽ ചാരംമൂടും
എല്ലിൻ കൂടല്ലീരൂപം
ചോരത്തുള്ളിയിൽ ഉയർത്തെണീക്കും
വീര  സഖാവാണീ ദേഹം ...
പിറകിൽനിന്നും ഒളിച്ചുവന്നി-
ട്ടടിച്ചു വീഴ്ത്തും  ഭീരുത്വം        
പൊറുക്കികില്ലാ  ഞങ്ങൾ സഖാവേ
തെമ്മാടികളുടെ    കാടത്തം ..
ഇരുളിൽ ഓടി മറഞ്ഞിട്ടെങ്ങോ
ഒളിച്ചിരിക്കും കാട്ടാളാ ..            
പകരം വീട്ടാൻ ഇരുളിൻ മറയിൽ
അണിചേർന്നീടില്ലീ ഞങ്ങൾ
കണക്കു തീർക്കാൻ രക്തം ഒഴുക്കാൻ
കഴിവുകളില്ലാത്തോരല്ല.
ചോരപ്പുഴകളിൽ അലിഞ്ഞു ചേരും
മാതൃത്വത്തിൻ കണ്ണീരും
നറുതിലകക്കുറി മായ്ക്കപ്പെട്ടൊരു
നവവധുവിന്റെ മനോഗതവും...
ഇനിയും രക്തം ചിന്തി താളുകൾ
നിണമണിയാതെയിരിക്കാനായ്  
പൊറുക്കുവാനും ഞങ്ങൾ പഠിച്ചു
ചെറു ബാല്യത്തിൻ നാളേക്കായ്....
വാക്കിൽ നോക്കിൽ ചെയ്തിയിലെല്ലാം
വെറുപ്പ് നട്ടുവളർത്തരുതേ
സിരകളിലൊന്നും  വിദ്വേഷത്തിൻ
വിഷം കലർത്തി മരിക്കരുതേ..
കൊന്നു കളഞ്ഞതു് ഞങ്ങടെ നെഞ്ചിലെ
സ്പന്ദനമാണെന്നോർത്തില്ലേ ....
കുത്തിയെടുത്തത് ഞങ്ങടെ ചങ്കിലെ
സൗഹൃദമാണെന്നോർത്തില്ലേ ...
മറക്കുകില്ലാ വീരസഖാവെ
നിന്നാത്മാവിൻ ചങ്കൂറ്റം
മരിക്കുകില്ല ഇനിയും നിങ്ങൾ
ഞങ്ങളിലൂടെ ജീവിക്കും...

Saturday, 21 January 2017

അമരൻ


മഴവില്ലു പാകിയ വഴികളിൽ ഞാനെന്റെ
മിഴികളിൽ സ്വപ്നം നിറച്ചു നടന്നു ...
ഇവിടെയീ മണ്ണിൽ വിതച്ചിടും വിത്തുകൾ
മരമായി മാറുമെന്നാരോ പറഞ്ഞു
പുഴയിലെ തണുവിൽ നനഞ്ഞു ചേർന്നാർദ്രമായ്
അലിയുവാൻ ഉള്ളം കൊതിച്ചു .. ...
മഴപെയ്തു മണ്ണിന്റെ നെഞ്ചം നിറഞ്ഞെന്റെ
ഹൃദയത്തിനുള്ളിലെ കിളി ചിലച്ചു   ...
കരളിൽ കത്തിപ്പടർന്നു കൊണ്ടുയിരിന്റെ
അവസാനമാത്രയും കൊത്തിപ്പറിക്കുന്ന
കഴുകന്റെ കൊക്കിൽ ഒടുങ്ങുകയാണ്‌ ഞാൻ-
മരണം കാത്തു നിൽക്കുമ്പോൾ  ...
ഉദകം നല്കിയും കണ്ണുനീർ വീഴ്ത്തിയും
അവസാന നിദ്രക്കു താരാട്ടു  പാടിയും ...
പ്രിയമാർന്നതൊക്കെയും പാടെ മറന്നു ഞാൻ
മരണമേ എങ്ങിനെ നിന്നെ വരിച്ചിടും ...
തൊടിയിലായ് ഞാൻ നട്ട ചെമ്പകപ്പൂവിന്റെ
ഇതളുകൾ മൊത്തം വിരിഞ്ഞില്ലയെങ്കിലും
ധമനികളിൽ  ഒഴുകുന്ന രക്തബിന്ദുക്കളെൻ
ചുടുവിയർപ്പായിട്ടു  വീണുറഞ്ഞെങ്കിലും ....
കൂട്ടിക്കിഴിച്ചു ഹരിച്ചു ഗുണിച്ചെന്നെ
കൂട്ടാതെ നീ മാത്രമൊന്നു പോയീടുമോ ...
ഒരുതവണ കൂടി നീ തരുമോ എനിക്കെന്റെ
ഹൃദയവും ജീവനും എന്റെ സർവസ്വവും .
പകുതി പങ്കിട്ടു കൊടുത്തു ഞാനപരന്നു ഭൂമിയിൽ
ഒരു നവ ജിവിതം കിട്ടാൻ ...
ഇനിയെന്റെ കണ്ണുകൾ കണ്ണടയായിടും
കരളൊരു കുഞ്ഞിന്റെ ജീവനെകാത്തിടും .
ഒരുപാടു സ്വപ്‌നങ്ങൾ കൂട്ടിവച്ചുള്ളൊരെൻ
ഹൃദയവും ഞാൻ വിട്ടു നൽകാം ....
മരണമേ നീ നിന്റെ തലകുനിച്ചീടുക
തിരികെ മടങ്ങുക ദൂരേക്ക് പോവുക ...
ഇനിയും എൻ കണ്ണുകൾ കാണും
ഇനിയും എൻ ഹൃദയം തുടിക്കും
ഇനിയുമെൻ കരളിന്റെയുള്ളിൽ കിനാക്കളും
പ്രണയവും മൊട്ടിട്ടു നിൽക്കും ....
ഇനിയുമെൻ കരളിന്റെയുള്ളിൽ കിനാക്കളും
പ്രണയവും മൊട്ടിട്ടു നിൽക്കും ....
മരണമേ എന്നേ ജയിക്കുവാനായി നീ
ഇനിയും ജനിക്കുക ഭൂവിൽ ...

നമ്മൾ രണ്ടുപേർ...


ഇനിയെന്ന് കാണും
ഇനിയെന്നു മിണ്ടും
പിരിയുന്നു നാം രണ്ടു വഴിയേ...
പറയാൻ മറന്നവയൊക്കെയും ബാക്കിവച്ച-
കലുന്നു നാം രണ്ടു വഴിയേ...
ഒരുകാലമൊന്നായിരുന്നു നാമെങ്കിലും
ഒരു പാടു കൂട്ടായിരുന്നു നാമെങ്കിലും
പിരിയുകയില്ല നാമെന്നുപണ്ടെപ്പോഴും
പറയുന്ന രണ്ടുപേർ നമ്മൾ -
പിരിയുന്ന രണ്ടുപേർ നമ്മൾ.
ഒരുപാടു രാത്രികൾ
ഒരുപാടു യാത്രകൾ
ഒരുപാടു സ്വപ്ന സഞ്ചാരങ്ങളൊക്കെയും
മറയുന്നൊരോർമ്മതൻ വിങ്ങലായി
ഉയരുന്നു തേങ്ങലിൻ നാദമായി ...
നിഴലായിരുന്നെനിക്കെപ്പോഴും നീ
എന്റെ നിഴലിനെ ഞാൻ മറന്നപ്പോൾ ...
തണലായിരുന്നു നീഎൻ സ്നേഹസൗഹൃദം
തളിരിട്ട മാവ് പൂത്തപ്പോൾ ....
ഒരു മഷിത്തണ്ടിൻ തണുപ്പായിരുന്നു
ഒരു നേർത്ത കാറ്റിൻ കിതപ്പായിരുന്നു
ഒരുമഞ്ഞുതുള്ളിതൻ നിറവായിരുന്നെന്റെ
ഹൃദയവും നീയായിരുന്നു ....
കാലം തൊട്ടു കളിക്കുന്ന നേരത്തു
കാണാമറയാത്തൊളിച്ചു നമ്മൾ
മേഘം വാരിവിതറിയ മാനത്തു
താരകം പോലെ ചിരിച്ച നമ്മൾ ...
ഒന്നും മിണ്ടാതിരിക്കുന്ന കണ്ണുകൾ
കണ്ണോടു നോക്കി ചിരിച്ചോ
കണ്ണിമത്തുമ്പിലെ തുള്ളിയിൽ കണ്ണുനീർ
കണ്ടില്ലെന്നു നടിച്ചോ ...
എവിടെ വെച്ചെങ്കിലും നാമൊന്നു ചേരുമോ
ഇനിയും പിരിയാതിരിക്കാൻ .....